Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹമാധ്യമ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിനു കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.
പരാതിക്കാരി പോലീസിനു നൽകിയ രണ്ടാമത്തെ പരാതിയുടെ പകർപ്പു പ്രതിഭാഗത്തിന് നൽകിയില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണു വാദം പറയുന്നതു കോടതി മാറ്റിയത്.
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നും ഇത് അതിജീവിതയെ ഭയപ്പെടുത്തതിനു തുല്യമാണെന്നുമാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Tech
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോക്താ ക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാൻ മെറ്റ ഒരുങ്ങുന്നു. പണമടച്ചുള്ള സേവനങ്ങളിലെ കമ്പനിയുടെ ഏറ്റവും പുതിയ പരീക്ഷണമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫീച്ചറുകൾ ഈ പുതിയ സേവനത്തിലൂടെ ലഭ്യമാകും.
ഇതിനൊപ്പം പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമായും ഉപയോഗിക്കാം. വേരിഫൈഡ് അക്കൗണ്ടുകളിൽനിന്നു വ്യത്യസ്തമായിരിക്കും ഇത്തരം അക്കൗണ്ടിൽ ലഭ്യമാകുന്ന സേവനങ്ങൾ. സാധാരണ അക്കൗണ്ട് ഉടമകൾക്കു ലഭിക്കാത്ത പല എക്സ്ക്ലൂസീവ് ഫീച്ചറുകളും പ്രീമിയം ഉപയോക്താക്കൾക്കു ലഭിക്കും.
മാനുസ് എഐ
വൈബ്സ് വീഡിയോ ജനറേഷൻ ആപ്പ് പോലുള്ള ഫീച്ചറുകൾക്കായി സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ എഐ വിഷ്വൽ ക്രിയേഷൻ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ ആശയങ്ങൾക്കു ജീവൻ നൽകാൻ ഇതിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മെറ്റ എഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ മെറ്റ വൈബ്സ് സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഏകദേശം 200 കോടി ഡോളറിനു വാങ്ങാൻ ധാരണയായ ചൈനീസ് എഐ കമ്പനിയുടെ മാനുസ് എഐ, സേവനങ്ങളും തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഉൾപ്പെടുത്താൻ മെറ്റ ലക്ഷ്യമിടുന്നു. ബിസിനസുകൾക്കായി മാനുസ് എഐയുടെ സേവനങ്ങൾ മെറ്റ തുടർന്നും ലഭ്യമാക്കും.
കൂടുതൽ കഴിവുകൾ
ചൈനയിൽനിന്നു സിംഗപ്പൂരിലേക്ക് ആസ്ഥാനം മാറ്റിയ മാനുസ്, പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഏജന്റാണെന്ന് അവകാശപ്പെടുന്നുണ്ട്. പല ചാറ്റ്ബോട്ടുകളെ പോലെ ആഗ്രഹിച്ച ഉത്തരം നല്കുന്നതിനു വീണ്ടും വീണ്ടും നിർദേശങ്ങൾ നല്കുന്നതു പോലെയല്ല മാനുസിന്റെ സേവനം. ഉപയോക്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും പ്രാപ്തമാണ് മാനനുസ് എഐ എന്നു കമ്പനി പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു പ്രതിമാസ ഫീസോടെ ബ്ലൂ ടിക്ക് നൽകുന്ന പെയ്ഡ് വെരിഫിക്കേഷൻ സേവനം 2023ൽ മെറ്റ ആരംഭിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേന പ്രചരിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് വ്യാജപ്രചാരണത്തിനു പിന്നിൽ.
അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിയവർക്കെതിരെ ബിഎൻഎസ്, ഐടി ആക്ട് വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ വേണുഗോപാൽ ആവശ്യപ്പെട്ടു.
National
അമരാവതി: സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിയമം നിർമിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ.
16 വയസിൽ താഴെ പ്രായമുള്ളവർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം അതല്ലെങ്കിൽ പൂർണമായ വിലക്ക് സംബന്ധിച്ച് വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപുടി അനിത അറിയിച്ചു.
2025 ഒക്ടോബറിൽ രൂപവത്കരിച്ച സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അവർ പറഞ്ഞു. ഐടി മന്ത്രി നാരാ ലോകേഷ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി വംഗലപൂടി അനിത, ആരോഗ്യ മന്ത്രി സത്യകുമാർ എന്നിവർ അംഗങ്ങളാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ദുരുപയോഗവും കുട്ടികളെ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു നീക്കം.
Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
മുൻ ജനപ്രതിനിധി
അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓള് കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.
വീഡിയോ പിൻവലിച്ചു
ദീപക്കിന്റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്റെ മരണ ശേഷവും തന്റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
കുടുംബത്തിന്റെ ആശ്രയം
കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.
പരാതി പറഞ്ഞെന്നും ഇല്ലെന്നും
ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.
National
ചണ്ഡിഗഡ്: പഞ്ചാബിലെ പത്താൻകോട്ട് തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയ പതിനഞ്ചുകാരൻ പിടിയിൽ. പാക് സൈനിക ഉദ്യോഗസ്ഥരും ഐഎസ്ഐ, ഭീകരസംഘടനകൾ എന്നിവയുമായി കുട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറയുന്നു.
സമൂഹമാധ്യമത്തിലൂടെയാണു കുട്ടി ഇതിലേക്ക് എത്തിയതെന്നും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പത്താൻകോട്ട് എസ്എസ്പി ദൽജീന്ദർ സിംഗ് ധില്ലൻ പറഞ്ഞു. തിങ്കളാഴ്ചയാണ് കുട്ടിയെ പോലീസ് പിടികൂടിയത്. ജമ്മുകാഷ്മീരിലുള്ള തന്റെ പിതാ
വ് കൊല്ലപ്പെട്ടതായാണ് കുട്ടി കരുതുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. പിതാവിനെ നഷ്ടപ്പെട്ടത് അവനെ ബാധിച്ചു. ഇതാണ് പാക് ഏജൻസികളുടെ കെണിയിൽ കുട്ടി അകപ്പെടാൻ കാരണം. കഴിഞ്ഞ ഒരു വർഷമായി ഏജൻസികളുമായി കുട്ടി ബന്ധപ്പെട്ടിരുന്നു- ധില്ലൻ കൂട്ടിച്ചേർത്തു.
International
അജ്മാൻ: യുഎഇയിൽ കണ്ണൂർ ആറളം സ്വദേശിനിയായ യുവതിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.
യുഎഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും വ്ലോഗിംഗും നടത്തുന്ന കണ്ണൂർ യുവതിയുടെ ഫോട്ടോകൾ മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ദുരുപയോഗം ചെയ്യുകയായിരുന്നു.
യുവതിയെ ഫോട്ടോ മസാജ് സെന്ററുകളുടെ പ്ലാറ്റ്ഫോമിൽ അപകീർത്തികരമായ കമന്റോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരേ യുവതി നിയമനടപടികൾക്കായി പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭാരിച്ച ഫീസായിരുന്നു ആവശ്യപ്പെട്ടത്.
പാപ്പിനിശേരി സ്വദേശിയും യാബ് ലീഗൽ സർവീസ് സിഇഒയുമായ സലാം പാപ്പിനിശേരി സംഭവത്തെക്കുറിച്ചറിഞ്ഞ് സൗജന്യ നിയമസഹായം നൽകി. അജ്മാൻ പ്രോസിക്യൂഷൻ മുഖേന യുവാവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾ പുരോഗമിച്ചുവരികയാണ്.
Kerala
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വ്യാപകമായി അന്യ സംസ്ഥാന തൊഴിലാളികളുടെ ലഹരി വില്പനയും ഉപയോഗവും. പരസ്യമായി ലഹരിമരുന്ന് കുത്തി വയ്ക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആസാം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ തൊഴിലാളികളാണ് ഇവരില്‍ പലരും.
സേവ് പെരുമ്പാവൂര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പരസ്യമായി ലഹരി കുത്തി വയക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വീഡിയോ എത്തിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ പെരുമ്പാവൂര്‍ നഗരത്തില്‍ ലഹരി മരുന്ന് പരസ്യമായി വില്‍ക്കുന്ന ദൃശ്യങ്ങളും പല യൂട്യൂബര്‍മാരും പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പോലീസ് നടപടികള്‍ ഉണ്ടാവുന്നില്ല എന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, പെരുമ്പാവൂരില്‍ നിന്നും ലഹരി കേസുകളില്‍ അടുത്തിടെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അസം സ്വദേശിയായ മഞ്ജില്‍ ഇസ്ലാമി എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു.
പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇയാള്‍ വില്‍പ്പന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു വ്ളോഗര്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പോലീസ് നടപടി എടുത്തത്.
സിറിഞ്ചുകളില്‍ ലഹരി നിറച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ് ഇയാളുടെ രീതി. പെരുമ്പാവൂര്‍ നഗരം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് മഞ്ജില്‍. അസാമില്‍ നിന്നും ലഹരി എത്തിച്ച് വില്‍ക്കുന്നു എന്നാണ് പോലീസിന്റെ നിഗമനം. ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ സ്വദേശിയായ അജ്മല്‍ എന്ന യുവാവിനെയും ലഹരി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പോലീസ് സ്റ്റേഷന് പരിധികളിലായി എംഡിഎംഎ വില്പനയ്ക്ക് എത്തിച്ച കേസിലും കഞ്ചാവ് എത്തിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് ഇയാളെ ലഹരി മരുന്നുമായി പിടികൂടിയത്.
Kerala
തിരുവനന്തപുരം: കര്‍ണാടകയിലെ യെലഹങ്കയില്‍ വീടുകള്‍ ഇടിച്ചു നിരത്തിയതിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനിടെ നടത്തിയ പ്രതികരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ട്രോളുകളോട് പ്രതികരിച്ച് എ.എ. റഹിം എംപി.
"എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള് തേടിയാണ് അവിടേക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉള്ളു'. -റഹിം ഫേസ്ബുക്കിൽ കുറിച്ചു.
"ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.
ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?. അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല.'-റഹിം കൂട്ടിച്ചേർത്തു.
Kerala
പേരാമംഗലം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട നിയമനടപടികൾ വിവിധ കോടതികളുടെ പരിഗണനയിലിരിക്കേ, സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പേരാമംഗലം പോലീസ് ഇന്നലെ അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തി.
ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണം സംബന്ധിച്ച വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദേശസഹായ നിയന്ത്രണനിയമത്തിന്റെ ലംഘനം സംബന്ധിച്ച സിബിഐ കേസ് സുപ്രീംകോടതിയുടെയും പരിഗണനയിലാണ്.
എന്നാൽ ഈ വസ്തുതകൾ മറച്ചുവച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലും സിപിഎം പ്രവർത്തകർ സൈബർ ഇടങ്ങളിൽ വ്യാപകമായ പ്രചാരണം നടത്തുന്നുവെന്നാണ് മുൻ എംഎൽഎയുടെ ആരോപണം.
ജില്ലാതല മോണിറ്ററിംഗ് സമിതിക്കു നൽകിയ പരാതിയിന്മേലാണ് ഇപ്പോൾ നടപടി.
വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
International
കാൻബറ: പതിനാറിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച ഓസ്ട്രേലിയൻ സർക്കാർ നടപടിക്കെതിരേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റ് കോടതിയെ സമീപിച്ചു.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ചാണു ഹൈക്കോടതിയിൽ ഹർജി നല്‍കിയിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിൽനിന്നുള്ള രണ്ടു കൗമാരക്കാരും നിരോധനത്തിനെതിരേ ഹർജി നല്‍കിയിട്ടുണ്ട്.
അതേസമയം, നിയമനടപടികളെ പേടിച്ച് നിരോധനം പിൻവലിക്കില്ലെന്ന് ഓസ്ട്രേലിയൻ കമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി അനിക വെൽസ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥരായ വൻകിട ടെക് കന്പനികൾ സർക്കാരിനെ ഭീഷണിപ്പെടുത്തേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
ബുധനാഴ്ചയാണു നിരോധനം പ്രാബല്യത്തിൽ വന്നത്. റെഡ്ഡിറ്റിനു പുറമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പതിനാറു വയസ് പൂർത്തിയാകാത്തവർക്കു പ്രവേശനമില്ല.
കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും കണക്കിലെടുത്താണു നിരോധനമെന്നു സർക്കാർ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരോധനത്തെ അനുകൂലിക്കുന്നു.
അതേസമയം, ടെക് കന്പനികൾ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായാണു സൂചന. മറ്റു രാജ്യങ്ങളും ഓസ്ട്രേലിയൻ മാതൃക അനുകരിക്കാൻ സാധ്യതയുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ യുഎസിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ സോഷ്യൽ മീഡിയ വിവരങ്ങൾ കർശനമായി പരിശോധിക്കാൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പദ്ധതിയിടുന്നതായി റിപ്പോർട്ട്.
വിസ ഒഴിവാക്കൽ പ്രോഗ്രാമിൽ ഉൾപ്പെടുന്ന ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ 42 രാജ്യങ്ങളിലെ പൗരന്മാരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നിർബന്ധമായും നൽകണം. കൂടാതെ, കഴിഞ്ഞ പത്ത് വർഷത്തെ ഇമെയിൽ വിലാസങ്ങൾ, മാതാപിതാക്കൾ, പങ്കാളി, സഹോദരങ്ങൾ, മക്കൾ എന്നിവരുടെ പേര്, ജനന തീയതി തുടങ്ങിയ വിശദമായ വ്യക്തിഗത വിവരങ്ങളും സമർപ്പിക്കേണ്ടി വരും.
നിലവിൽ 2016 മുതൽ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകുന്നത് ഓപ്ഷനലാണ്. വിവരശേഖരണം വർധിപ്പിക്കുന്നത് യാത്രക്കാർക്ക് അംഗീകാരം ലഭിക്കാൻ കൂടുതൽ സമയമെടുക്കാനും, വ്യക്തിഗത സ്വകാര്യതയ്ക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ഡിജിറ്റൽ അവകാശ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
Viral
ജീവിതസായന്തനത്തിലും വിശ്രമിക്കാൻ നൊന്ന സിൽവാന മുത്തശി തയാറല്ല. പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങളുടെ പാചകവിദ്യകളും ഉത്തമജീവിതം നയിക്കാനുള്ള സാരോപദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുതുതലമുറയ്ക്കു പകർന്നുനൽകി ഏവരുടെയും പ്രത്യേകിച്ച് ഇറ്റലിക്കാരുടെ മനംകവരുകയാണ് ഈ 84കാരി.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമായ ഈ മുത്തശിക്ക് ഈവർഷത്തെ ഇറ്റലിയുടെ ടിക് ടോക്ക് ക്രിയേറ്റർ ഓഫ് ദ ഇയർ അവാർഡും ലഭിച്ചുകഴിഞ്ഞു. 90 ദശലക്ഷം പേരാണ് നൊന്ന സിൽവാന മുത്തശിയുടെ ഉപദേശങ്ങൾക്കായും പാചകവിദ്യകൾക്കായും അവരെ സമൂഹമാധ്യമങ്ങളിൽ അനുഗമിക്കുന്നത്.
ഇറ്റലിയിലെ ടസ്കനിക്കടുത്ത മൊന്റെസ്പെർതൊലി സ്വദേശിനിയാണ് നൊന്ന സിൽവി എന്ന പേരിലും അറിയപ്പെടുന്ന നൊന്ന സിൽവാന. ടേസ്റ്റ് അറ്റ്ലാസ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ നൊന്ന മുത്തശിയെ ഫുഡ് ഹീറോയെന്നു വരെ വിശേഷിപ്പിച്ച് പുരസ്കാരം നൽകിയിട്ടുണ്ട്.
nonnasilvi.com എന്നപേരിൽ സ്വന്തമായി വെബ് പേജ് വരെ ഈ മുത്തശിക്കുണ്ട്. എട്ടാംവയസിൽ തന്റെ മുത്തശിയിൽനിന്നാണ് പാചകം പഠിച്ചതെന്ന് ഇവർ പറയുന്നു.
32-ാം വയസിൽ വിവാഹിതയായ നൊന്ന സിൽവാനയുടെ ഭർത്താവ് 11 വർഷത്തിനുശേഷം മരിച്ചു. ഏകമകൻ ആൻഡ്രിയ ഷെഫാണ്. കൊച്ചുമകൻ മത്തേയോയാണു മുത്തശിയുടെ പാചക വീഡികൾ ചിത്രീകരിക്കുന്നത്.
Kerala
കോഴിക്കോട്: അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാറിനെയാണ് (56) കോഴിക്കോട് റൂറല്‍ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ സൈബർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ബുധനാഴ്ച രാത്രിയാണ് സന്തോഷ് കുമാറിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.
Kerala
തിരുവനന്തരപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. അമ്പലക്കള്ളന്മാര് കടക്ക് പുറത്ത് എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയായില്‍ ക്യാമ്പയിൻ ആരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ശബരിമല സ്വർണക്കടത്ത് ഉപയോഗിച്ചാണ് സിപിഎമ്മിനെതിരെ കോൺഗ്രസ് പ്രതിരോധം.
പ്രതിപക്ഷനേതാവ് വി.ഡി.സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റി ഈ പ്രചാരണത്തിന് തുടക്കമിട്ടു.
Kerala
തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെല്ലിന്റെ തലവനായി ഹൈബി ഈഡനെ നിയമിച്ചു. വിദഗ്ധരെ അടക്കം ഉൾപ്പെടുത്തി സോഷ്യൽ മീഡിയ സെൽ വിപുലമാക്കാനാണ് ഹൈബി ഈഡന്റെ തീരുമാനം.
നിലവിലെ തലവനായിരുന്ന വി.ടി. ബൽറാമിനു പകരമാണ് ദേശീയ നേതൃത്വം നിർണായക ചുമതല ഹൈബി ഈഡന് കൈമാറിയത്. തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകൾ പടിവാതിക്കൽ എത്തിനിൽക്കേ സൈബർ രംഗത്ത് എതിരാളികളുടെ തേരോട്ടം ശക്തമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.
കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായ പി. സരിന്റെ അനുയായികളെ ഉൾപ്പെടുത്തി ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
National
ന്യൂഡൽഹി: ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കവും നിയന്ത്രിക്കുന്നതിന് സ്വയംഭരണാധികാരമുള്ള നിഷ്പക്ഷ സ്ഥാപനം ആവശ്യമാണെന്ന അഭിപ്രായം ആവർത്തിച്ച് സുപ്രീംകോടതി.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ പിന്തുടരുന്ന "സ്വയം നിയന്ത്രണ'രീതിയുടെ ഫലപ്രാപ്തിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. "ഇന്ത്യ ഗോട്ട് ലാറ്റന്റ്' എന്ന യുട്യൂബ് ഷോയിൽ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾക്കെതിരേ ഷോ നടത്തിപ്പുകാരൻ രണ്‍വീർ അലഹബാദിയയും കൂട്ടരും സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതി നിലപാട് അറിയിച്ചത്.
"അശ്ലീലം' എന്നു കരുതാവുന്ന ഓണ്‍ലൈൻ ഉള്ളടക്കം ലഭ്യമാക്കുന്നതിന് സാധാരണ മുന്നറിയിപ്പുകൾക്കുപുറമെ ആധാർ ഉപയോഗിച്ചുള്ള പ്രായപരിധി പരിശോധന നടപ്പാക്കണമെന്ന അഭിപ്രായവും വാദത്തിനിടയിൽ കോടതി പ്രകടിപ്പിച്ചു. കോടതിയുടെ നിർദേശം മാത്രമാണിത്. മറ്റു വിദഗ്ധ മാർഗങ്ങൾ ഉണ്ടെങ്കിൽ നിർദേശിക്കാം. അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനും തടസമാകുന്നുവെങ്കിൽ ആ വിഷയം പിന്നീട് പരിഗണിക്കും. ഉത്തരവാദിത്വമുള്ള സമൂഹം കെട്ടിപ്പടുക്കേണ്ടതുണ്ട്.
മിക്ക പ്രശ്നങ്ങൾക്കും അതിലൂടെ പരിഹാരമുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായങ്ങൾക്കായി സർക്കാർ കരട് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനും ജുഡീഷൽ, പ്രസ്തുത മേഖലയിലെ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കാനും ബെഞ്ച് നിർദേശിച്ചു. അതോടൊപ്പം ഭിന്നശേഷിയുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതി ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും പങ്കാളികളുമായി കൂടിയാലോചന നടക്കുന്നുണ്ടെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമങ്ങൾ ബലപ്പെടുത്തുന്നതിനെയും പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനെയുംകുറിച്ച് കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണ്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്രമം നിറഞ്ഞതും അശ്ലീലവുമായ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നതിന് ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക സമൂഹത്തിൽ വർധിച്ചുവരുന്നതായി കേന്ദ്രസർക്കാർ നേരത്തേ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
നിലവിലെ നിയമത്തിൽ ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ദോഷകരമായ ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് കർശനവും ഫലപ്രദവുമായ നിയമ ചട്ടക്കൂട് പ്രാബല്യത്തിൽ വരുത്തുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
International
കോപ്പൻഗേഹൻ: കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഡെന്മാർക്ക് സർക്കാരും നീക്കം തുടങ്ങി.
15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് നിരോധനമേർപ്പെടുത്തുന്നത്. സമൂഹമാധ്യമ ഉപയോഗത്തിൽ മിനിമം പ്രായം നിർബന്ധമാക്കാനുള്ള പ്രധാനമന്ത്രി മെറ്റെ ഫ്രജെറിക്സെന്റെ നിർദേശത്തെ പാർലമെന്റിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു.
കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സമൂഹമാധ്യമ ഉപയോഗം അവരുടെ ബുദ്ധിശക്തിയെയും ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് സർക്കാരിന്റെ നീക്കം.
അടുത്തിടെ ഓസ്ട്രേലിയയും 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗത്തിൽ നിരോധനമേർപ്പെടുത്തിയിരുന്നു.
International
സിയൂൾ: ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ ഡോ. യംഗ്ഹൂൺ കിം സമൂഹമാധ്യമത്തിലൂടെ തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 17ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് 36കാരനായ കിം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. “ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റിക്കാർഡുടമ എന്നനിലയിൽ, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് അദ്ദേഹം എഴുതിയത്.
അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യാഴാഴ്ചവരെ അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത് എക്സ് ഉടമയും അമേരിക്കൻ വ്യവസായപ്രമുഖനുമായ ഇലോൺ മസ്ക് ഉൾപ്പെടെ ഒന്നര കോടിയോളം ആളുകളാണ്. തന്റെ എക്സ് പോസ്റ്റിനു ലഭിച്ച വൻ ജനപ്രീതിയോടു പ്രതികരിച്ച് 19ന് എക്സിൽ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ, “ഈ അവസരം ഉപയോഗിച്ച് നിരവധി ആത്മാക്കളെ ഞാൻ യേശുവിലേക്ക് നയിക്കു”മെന്ന് കിം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ “ദൈവം ഉണ്ട്. 100%” എന്നു കിം എക്സ് പോസ്റ്റിൽ എഴുതിയിരുന്നു.
മനുഷ്യബുദ്ധിയുടെ അളവുകോലായ ഐക്യു അഥവാ Intelligence Quotient ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്നത് (276) തനിക്കാണെന്ന് യംഗ്ഹൂൺ കിം അവകാശപ്പെടുന്നു. ഗിഗാ സൊസൈറ്റി, മെൻസ, വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പുകൾ, വേൾഡ് മെമ്മറി സ്പോർട്സ് കൗൺസിൽ, ഔദ്യോഗിക ലോക റിക്കോർഡ് തുടങ്ങിയ സംഘടനകൾ ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റിക്കാർഡ് ഉടമയെന്ന കിമ്മിന്റെ അവകാശവാദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണ കൊറിയൻ സർക്കാരിന്റെ പിന്തുണയുള്ള സംഘടനയായ ന്യൂറോസ്റ്റോറിയുടെ സ്ഥാപകനും സിഇഒയുമാണ് കിം. യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം, ശാസ്ത്രീയ പുരോഗതി പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ബോട്ട് ഫൗണ്ടേഷന്റെ ബോർഡിലും അംഗമാണ്. തന്ത്രപരമായ ചിന്തയും നേതൃത്വവും, വൈജ്ഞാനിക വിദ്യാഭ്യാസവും നേതൃത്വവും തുടങ്ങിയ വിഷയങ്ങളിൽ വിവിധ സർവകലാശാലകളിൽ ഓണററി പ്രഫസറുമാണ് ഡോ. യംഗ്ഹൂൺ കിം.